കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍ ഇന്നലെ പുലര്‍ച്ചെ സ്ഥാപിച്ചു.
കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 170 ടണ്‍ ഭാരമുള്ള യു ഗര്‍ഡര്‍ മള്‍ട്ടി ആക്സില്‍ ട്രെയിലര്‍ ഉപയോഗിച്ച് പദ്ധതി സ്ഥലത്ത് കൊണ്ടുവന്ന് ഹെവി ഡ്യൂട്ടിക്രെയിന് ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളിലെ പിയര്‍ ക്യാപ്പില്‍ ഉറപ്പിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്വേ പാതയിലുള്ള തൂണുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരും. ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 65 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 18 തൂണുകളില്‍ പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 260 പൈലുകളും ഉള്‍പ്പെടെ മൊത്തം 1135 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ ക്യാപുകളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 100 യു ഗര്‍ഡറുകളുടെയും 72 ഐ ഗര്‍ഡറുകളുടെയും 100 പിയര്‍ ക്യാപുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്. വൈഡക്ട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിര്‍മാണത്തിനുള്ള ടെൻഡറിംഗ് നടപടികളും പുരോഗമിക്കുകയാണ്.